Friday, January 3, 2014

ജീവാശ്മങ്ങള്‍



  ചെറുകഥ                            മിനി പി സി
                                                                                                                              

                     

കള്ളക്കര്‍ക്കിടകം കണ്ണടച്ചുപെയ്യുകയാണ് .മഴയോടൊപ്പം അടര്‍ന്നു വീഴുന്ന ദുര്‍ബലമായ ഇടിനാദം കേള്‍ക്കെ കുല്ലിതപുറത്തേയ്ക്ക് തലനീട്ടി അവിടമാകെ പരതും ...എന്നിട്ട് ആത്മഗതം ചെയ്യും ,

ദേ...കൂണിടി വേട്ടാണ് ! ’’

അതുകേട്ട് അസ്വസ്ഥതയോടെ മധുപന്‍ തലയിളക്കും .

...എന്‍റെ  കുല്ലിതക്കാ....കൂണിടി വെട്ടട്ടെ , ഇപ്പൊ ഇവിടൊന്നു ശ്രദ്ധിച്ചേ, പറഞ്ഞതിന്‍റെ  ബാക്കികൂടി പറഞ്ഞു തരൂ , എന്നിട്ട് വേണം എനിക്കിത് പോസ്റ്റ്‌ ചെയ്യാന്‍.”

മധുപന്‍ തന്‍റെ  ഡയറിയില്‍ കുല്ലിത പറയുന്ന   വിശേഷങ്ങള്‍ കുറിച്ചിടുകയായിരുന്നു .ഇത് തീര്‍ത്തിട്ടു വേണം ഈ അനുഭവങ്ങളെ ഒരു കഥയോ,കവിതയോ ആക്കി കുല്ലിതയുടെ ലോകത്ത്പോസ്റ്റ്‌ ചെയ്യാന്‍  കുല്ലിതയുടെ ലോകം അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് കുല്ലിതയ്ക്ക് വേണ്ടി മധുപന്‍  തുടങ്ങിവെച്ച ബ്ലോഗാണ് !

“ ഇവള്‍  കുല്ലിത ,കാടിന്‍റെ മകള്‍.പട്ടിണിമരണങ്ങളും ,അവിവാഹിത ഗര്‍ഭങ്ങളും , സ്ത്രീകളിലെ മദ്യപാനാസക്തിയും കൊണ്ട്,വാര്‍ത്തകളിലിടം പിടിച്ച ഒരു ആദിവാസിയൂരിലെ,പാവംപതിനെട്ടുകാരി!കാലാകാലങ്ങളായി തങ്ങളെക്കുറിച്ച് പറയപ്പെടുന്ന , തങ്ങളില്‍ ആരോപിക്കപ്പെടുന്ന ഈ വക കാര്യങ്ങളിലെ സത്യാവസ്ഥയുടെ  ജീവാശ്മങ്ങള്‍  തേടി വെറുതെ  അലയുന്നവള്‍ !

ഇങ്ങനെയാണ് കുലിതയെകുറിച്ച്  മധുപന്‍  എന്ന പതിമൂന്നുകാരി കുലിതയുടെ ലോകത്ത്എഴുതി ചേര്‍ത്തിരിക്കുന്നത്. ഇതൊന്നുമറിയാതെ ആ ബ്ലോഗിലെ തന്‍റെ  പ്രൊഫൈല്‍ചിത്രം നോക്കി അതിശയത്തോടെ കുലിത പറയും ,
മാധുപാ...........ഈത്  ഏന്റെ.........പാടം ?"

അതു കേള്‍ക്കെ പത്തു വയസ്സുള്ള മധുമിത്‌ അവളെ തിരുത്തും ,
" എന്‍റെ  കുലിതക്ക പാടമല്ല ,പടം ,ഇത് കുലിതക്കയുടെ ബ്ലോഗാ !എന്നുവെച്ചാ കുലിതക്കയുടെ കഥയും,കവിതയുമൊക്കെയാണിവിടെ ..കുലിതക്ക പറയുന്ന കാടിന്‍റെ  വിശേഷങ്ങളറിയാന്‍  എത്ര പേരാ ഇവിടെ വരുന്നെന്നു അറിയാമോ?ഓരോ പോസ്റ്റിനും നൂറിലധികം കമെന്‍റ്സ്!പാവം മധുപന്‍ ഇവളും ഒരു ബ്ലോഗ്‌തുടങ്ങീട്ടുണ്ട് മധുപനെന്ന പേരില്‍ ! പക്ഷെ ഒരു പൂച്ചകുറുക്കന്‍ പോലും വന്നിട്ടില്ല കമന്റാന്‍ . എന്‍റെ മധുപാ നിന്‍റെ ഒരു ഗതികേടേയ്

മധുമിത്‌ ചേച്ചിയെ നോക്കി അടക്കിചിരിച്ചു. ആ ചിരിയിലെ മാക്സിമം പരിഹാസവും ആസ്വദിച്ചുകൊണ്ട് മധുപന്‍ പറഞ്ഞു

" എടാ ചെറുക്കാ...മതി മതി നീയങ്ങനെ വെറുതെ കളിയാക്കേണ്ട. കുലിതക്കയുടെ അനുഭവങ്ങളെ കഥയും, കവിതയുമൊക്കെ ആക്കി ഇവിടെ പോസ്റ്റുന്നതാരാ ? ഈ ഞാനല്ലേ !പിന്നെ എനിക്കതിന്‍റെ  ക്രെഡിറ്റൊന്നും വേണ്ടാടാ അവഗണനകളും, യാതനകളും മാത്രം കൈമുതലാക്കിയ ഈ വിഭാഗത്തിനുനേരെ പൊതുസമൂഹത്തിന്‍റെ  ഒരു ചെറിയ നോട്ടം അതേ ഞാനും പ്രതീഷിക്കുന്നുള്ളൂ.”

അവള്‍  തന്‍റെ എഴുത്ത് തുടര്‍ന്നു.

എടി മധുപാ, നീയിങ്ങനെ ശ്രദ്ധ ക്ഷണിച്ചില്ലെങ്കിലും ഇവരെക്കുറിച്ചുള്ള വാര്‍ത്തകള്‍  വരാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ?പട്ടിണി,ശിശുമരണം , അവിഹിതഗര്‍ഭങ്ങള്‍, സൈക്കിള്‍സെല്‍അനിമിയ ,മദ്യപാനം ,ഭൂമിപ്രശ്നം ..എന്‍റമ്മോ ! ഇവര്‍ക്കൊരു മന്ത്രിയുണ്ടായിട്ടു കൂടി നോ പ്രയോജനം .ഈ ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടെന്നല്ലാതെ എനി റെമഡിസ് ?നത്തിംഗ് ! കോരന് കുമ്പിളില്‍തന്നെ കഞ്ഞി .”

മധുമിത് രോഷാകുലനായി .അവനിലെ തിളയ്ക്കുന്ന അത്മരോക്ഷത്തിനു ചെവി കൊടുക്കാതെ,ഈ വിഷയത്തില്‍ തനിക്കെന്തു ചെയ്യാന്‍കഴിയുമെന്ന തിരച്ചിലില്‍,ആയിരുന്നു മധുപന്‍.കുട്ടികള്‍ പറയുന്ന വല്യകാര്യങ്ങളോന്നും കുല്ലിതയ്ക്ക് മനസ്സിലാവാറില്ല .തന്‍റെ  ഊരില്‍നിന്നും ഈ വീട്ടില്‍ അവള്‍ എത്തിപ്പെട്ടിട്ട് ആറു മാസം കഴിയുന്നതേയുള്ളു .കാടത്തിയില്‍നിന്നും നാടത്തിയിലെയ്ക്കുള്ള വളര്‍ച്ചയുടെ ആറു  മാസങ്ങള്‍! ഇപ്പോഴും തനിക്കജ്ഞാതമായ ഒരു ലോകത്തിന്‍റെ  വിസ്തൃതിയ്ക്കുമപ്പുറം നിന്ന് , തന്നെ പിടിച്ചുകുലുക്കുന്ന കൂണിടികള്‍ക്ക് പുറകെയായിരുന്നു  അവള്‍! ആ അലോസരപ്പെടുത്തുന്ന ഇടികള്‍ക്ക് പുറകെ ഗോവണിയിറങ്ങി ചാരുപടിയിലിരുന്ന് ഏതോ ആത്മീയഗ്രന്ഥം  വായിക്കുകയായിരുന്ന ശാരദടീച്ചറോട്  അവള്‍പറഞ്ഞു .

ടീച്ചാറേ............കൂണീടി ...വേട്ടാണ് !”

ടീച്ചര്‍പുസ്തകത്തില്‍നിന്നും മുഖമുയര്‍ത്തി അവളെയൊന്നു നോക്കി ,വീണ്ടും വായന തുടര്‍ന്നു .

 പാണ്ട് ...ഞാടെ ഊരില് ..ഈനെ ..ഈടി വേട്ട്മ്പേ ഞാള് ഞാടെ കൂടീന്‍റെ ആട്ത്ത്  മോളാച്ചാ  കൂണ് പാറിച്ചു  കൂട്ടാന്‍ബേക്കും .ഈടെ ഈടി ബെട്ട്മ്പോ കൂണ് മോളാക്കാത്തത് ഏന്താ ടീച്ചാറെ... ”

എന്‍റെ കുട്ടീ, അതിനു ഇവിടെ ഒരു തുണ്ട് മണ്ണെങ്കിലും ഉണ്ടായിട്ടു വേണ്ടേ! എല്ലാടവും ക്ലേടൈലും കോണ്‍ക്രീറ്റും വിരിച്ചിരിക്കുകയല്ലേ .”

ശാരദ ടീച്ചര്‍പിറുപിറുത്തുകൊണ്ട് തന്‍റെ മുറിയിലേയ്ക്ക് നടന്നു .കുല്ലിത ആ  ചാരുപടിയിലിരുന്ന്  ക്ലേടൈല്‍വിരിച്ച മുറ്റങ്ങളും,നെടുങ്കന്മതിലുകള്‍ കൊണ്ട് വേര്‍തിരിച്ച കോണ്‍ക്രീറ്റ് സൌധങ്ങളും മുന്തിയ കാറുകളും വെറുതെ നോക്കിക്കണ്ടു ,അപ്പോള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയത് തന്‍റെ ഊരും കുടിയും അമ്മയും കൂടപ്പിറപ്പുകളുമായിരുന്നു !പെരുമഴയില്‍ ചോര്‍ന്നൊലിക്കുന്ന  കുടിയ്ക്കുള്ളില്‍ കത്താന്‍മടിയ്ക്കുന്ന അടുപ്പുമായി യുദ്ധം ചെയ്യുന്ന അക്ക ബൊമ്പി ഭാരപ്പെട്ടു നിലത്ത് കുനിഞ്ഞിരുന്നു അടുപ്പൂതികത്തിക്കുകയാവും ! കലത്തിലെ കിഴങ്ങ് പുഴുങ്ങിയെടുത്തിട്ടു വേണം അവളുടെ നാല് കുഞ്ഞുങ്ങള്‍ക്കും അനിയത്തി ചിന്നത്തായ്ക്കും,അവളുടെ രണ്ടു മക്കള്‍ക്കും വിശപ്പടക്കാന്‍അമ്മ ഇപ്പോള്‍ എവിടെയായിരിക്കും ? ആ ഊരിലെ കെട്ട കുടിപ്പഴക്കം ഉള്ള പെണ്ണുങ്ങളിലൊന്നാണ് തന്‍റെ അമ്മ !അതുപോലെ അവിവാഹിത അമ്മമാരുള്ള അപൂര്‍വം കുടികളിലൊന്നാണ് തന്‍റെത് ! അമ്മയും അക്ക ബൊമ്പിയും, അനിയത്തി ചിന്നത്തായുമൊക്കെ... അതു കൊണ്ടു തന്നെ കാടിന്‍റെ നന്മനിറഞ്ഞ സാമൂഹികഘടനകളുടെ അതിര്‍വരമ്പുകള്‍ക്കപ്പു റമാണ് കുലിതയുടെതു പോലുള്ള കുടികളുടെ സ്ഥാനം! ഗര്‍ഭംധരിക്കാന്‍ വിവാഹമേ ആവിശ്യമില്ലെന്ന യാഥാര്‍ത്ഥ്യമറിയുന്ന ഹതഭാഗ്യരായ ഈയൊരു കൂട്ടത്തിന് ചൂണ്ടികാണിക്കാന്‍ പലപ്പോഴും ഒരേമുഖങ്ങളാവും ചെറുകഥ  ഉണ്ടാവുക, അതില്‍വെള്ളയും,കാക്കിയും,പിന്നെയും പല നിറം കുപ്പായങ്ങളും! വിശന്നുകാളുന്ന വയറിന് ഒരു പിടി ആഹാരത്തോ ടൊപ്പം വരുന്നവന്‍റെ ആസ്തി പോലെ പിന്നെയും എന്തെക്കെയോ നല്‍കി വിത്തെറിഞ്ഞു പോകുന്നു! പ്രതിരോധിക്കാനോ ,പ്രതിക്ഷേധിക്കാനോ മുതിരാത്ത കാട്ടു സ്ത്രീത്വത്തിന്‍റെ തത്വശാസ്ത്രവും മനശാസ്ത്രവുമൊന്നും അവള്‍ക്കറിയില്ല.പക്ഷെ,ആ കുടിക്കുള്ളിലെ ഇരുണ്ടമൂലകളില്‍നിന്നുയരുന്ന അമര്‍ത്തിയിട്ടും അമര്‍ത്താനാവാത്ത ദീനരോദനങ്ങളും, അതിനൊടുവില്‍
പിറവികൊള്ളുന്ന കുഞ്ഞുങ്ങളുടെ അലറികരച്ചിലുകളും പെണ്ണിനുമാത്രം സ്വന്തമെന്ന് അവള്‍ക്കറിയാം. വിശപ്പ് എല്ലാ വികാരങ്ങളെയും വിഴുങ്ങി ഒരു  ദുര്‍ഭൂതമെന്നോണം ചുടലനൃത്തം നടത്തവെ ഊരിലെ പുത്തന്‍ ആണ്‍തലമുറയില്‍പെട്ടവര്‍ തന്‍റെ കുഞ്ഞനുജന്‍ കിച്ചാനെപോലെ കാടിറങ്ങുന്നു !പിന്നീടൊരിക്കലും പിടിതരാത്ത കറുത്തപൊട്ടുകളായ് അവരെവിടെയാണ് മറയുന്നത് ?ജനിമൃതികളുടെ  ഓര്‍മ്മപ്പുസ്തകത്തിലിടം പേറാത്ത പലരും അമര്‍ന്ന തേങ്ങലുകളുടെ ജീവാശ്മങ്ങളായി ഏതോ ഉള്ളറകളില്‍ പുത്തനായ എന്തിന്‍റെയൊക്കെയോ ചെതുമ്പലുകളാല്‍ മൂടപ്പെട്ടുപോകെ  പെണ്‍കണ്ണുകള്‍പെയ്യാതിരിക്കുന്നതെങ്ങിനെ ?വിശപ്പാണ് കുല്ലിതയെ ഡോക്ടര്‍ ലേഖയുടെ അടുത്തെത്തിച്ചത് .അവളുടെ ഊരിലെ ഹെല്‍ത്ത്‌സെന്‍ററില്‍ പ്രാക്ടിസു ചെയ്യുന്ന ഡോക്ടര്‍ ലേഖ മധുപന്‍റെ മമ്മി കൃപയുടെ സുഹൃത്താണ് ! ഇവിടെ വരും മുന്‍പ് ഏഴ് വര്‍ഷക്കാലം ലേഖയ്ക്കും മറ്റു ഡോക്ടര്‍മാര്‍ക്കും ഭക്ഷണം പാകം ചെയ്തും , വസ്ത്രങ്ങള്‍ അലക്കിക്കൊടുത്തും അവള്‍ അവരുടെ ക്വാര്‍ട്ടറിന്‍റെ  ഒരു മൂലയില്‍ ഒതുങ്ങി .അവിടെനിന്നും കിട്ടുന്ന പണം കൊണ്ട് അമ്മ വാറ്റുചാരായം മോന്തുകയും കുടിയിലുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുക പതിവായപ്പോള്‍ ലേഖ പണത്തിനു പകരം അരിയും പലവ്യന്ജനങ്ങളും അവിടെ എത്തിച്ചുകൊടുത്തു ,എന്നാല്‍ പണിയെടുക്കാന്‍ കഴിയാത്തവിധം ഗര്‍ഭം നിത്യസംഭവമാക്കിയ അക്കയെയും അനിയത്തിയേയും മേല്‍വിലാസമില്ലാത്ത മുഖങ്ങളെഴുതിയ കുട്ടികളെയും ,ബോധമില്ലാത്ത അമ്മയെയും , എങ്ങോ ഓടിമറഞ്ഞ അനിയന്‍ കിച്ചാനെയും പേറുന്ന ഓര്‍മ്മകള്‍ക്ക് ചിതയൊരുക്കി ഒന്നൊളിച്ചോടാന്‍ കൊതിച്ചാണ് അവള്‍ ലേഖയോടു തന്നെ ദൂരെ എവിടെയ്ക്കെങ്കിലും ഒന്ന് മാറ്റിനിര്‍ത്താന്‍ അപേക്ഷിച്ചത് .അങ്ങനെയാണ് താനിവിടെ എത്തിപ്പെടുന്നത് .

" കുല്ലിതെ ,നീ പോയി കുട്ടികളെ വിളിച്ചുകൊണ്ടുവരൂ ,നാലുമണിചായയ്ക്കുള്ള സമയമായി . "

കുല്ലിത ഓര്‍മകളില്‍നിന്നും ഞെട്ടിയുണര്‍ന്നു  .കൃപ ചേച്ചിയാണ് .മധുപന്‍റെയും മധുമിതിന്‍റെയും അമ്മ !ശാരദ ടീച്ചറുടെ മകന്‍ ഋഷി വിശ്വനാഥിന്‍റെ ഭാര്യ !.കുല്ലിതയ്ക്ക് കൃപയെക്കുറിച്ചു പെട്ടെന്ന് പറയാവുന്ന ബന്ധം  " ടാക്കിട്ടാറിന്‍റെ ചാ...ങ്ങാതി " എന്നതാണ് .
അന്ന് സണ്‍ഡേ ആയത് കൊണ്ട് ഋഷിയും കൃപയും ഉച്ചയൂണ്  കഴിഞ്ഞുള്ള ഉറക്കത്തിലായിരുന്നു .കണക്കുകളുടെയും .കറന്‍സിയുടെയും ലോകത്തെ ഒടുങ്ങാത്ത കറക്കങ്ങള്‍ക്കിടയില്‍ വാടിത്തളര്‍ന്നുപോയ ആ രണ്ടു ബാങ്കുദ്യോഗസ്ഥരെയും മഴ പൊതിഞ്ഞ ഞായറിലെ ആ ഉച്ചമയക്കം വല്ലാതെ ആശ്വസിപ്പിച്ചു ! കൃപയാണന്ന് നാലുമണിച്ചായും കുട്ടികള്‍ക്കുള്ള ഓട്സ് പോറിട്ജും റെഡിയാക്കിയത് .കുട്ടികള്‍ക്ക് അമ്മയുടെ ഹൃദയം തൊട്ടുണ്ടാക്കുന്ന എന്തെങ്കിലും കിട്ടുന്നത് ഇതുപോലുള്ള ഞായറുകളിലാണ് ! അവള്‍ എല്ലാവര്‍ക്കുമുള്ള ചായയും ബ്രെയിക്‌ഫാസ്റ്റിനുണ്ടാക്കിയ ഇഡലിയുടെ ബാലന്സും ടേബിളില്‍ എടുത്തു വെച്ചു .ആഴ്ചയില്‍ ഒരിക്കല്‍മാത്രം കിട്ടുന്ന ആ അപൂര്‍വ നാലുമണി ചായാസംഗമവേളയില്‍ ഋഷിയും ,കൃപയും കുട്ടികളോട് അവരുടെ  സ്കൂള്‍ വിശേഷങ്ങളും മറ്റും തിരക്കികൊണ്ടിരുന്നു .പോറിട്ജ്  ആസ്വദിച്ചു കഴിക്കുന്നതിനിടെ കുട്ടികള്‍ അതിനൊക്കെ വേഗത്തില്‍ ഉത്തരം പറഞ്ഞ് ആ വിരസതയെ  കൊന്നൊടുക്കാന്‍ ശ്രമിക്കവേ കാളിംഗ് ബെല്‍മുഴങ്ങി .കുല്ലിത വേഗം ചെന്ന്  വാതില്‍തുറന്നു.ഡോ; കശ്യപും ,ഡോക്ടര്‍ ലേഖയുമാണ് !അവളെ കണ്ടതും ഡോ.കശ്യപ്‌ പതിവുപോലെ അവളെ കളിയാക്കികൊണ്ട് കുസൃതിയോടെ പറഞ്ഞു ,

“ഹേ ആരിത് കുല്ലിതയോ ? ഞാന്‍കരുതി നമ്മടെ റീമാ കല്ലിങ്കലാണെന്ന് ! വൊവ്...........എന്നാ അഴക് ....എന്നാ സ്റ്റയില് .”

ഡോക്ടര്‍കശ്യപ്‌പറയുന്നത് വെറുതെയാണെന്ന് കുല്ലിതയ്ക്കറിയാം ,എങ്കിലും അതുകേള്‍ക്കെ നാണംകൊണ്ട് അവള്‍ അറിയാതെ കൂമ്പിപോകും. അവള്‍ അവിടെ നിന്നും അടുക്കളയിലേയ്ക്ക് ഓടിപ്പോയി .
“ വന്നുകേറിയപാടെ തൊടങ്ങിയോ അവളോട് ? ”

ഋഷി കശ്യപിനെ പുണര്‍ന്നുകൊണ്ട് ചോദിച്ചു .

“ എത്രനാളായീടാ എല്ലാരേം ഒന്ന് കണ്ടിട്ട് ? അതെങ്ങനാ ഇവളാ കാട്ടീന്ന് ഇറങ്ങീട്ട്  വേണ്ടേ എനിക്കെവിടേയ്ക്കെങ്കിലും ഒന്ന് വരാന്‍”

കശ്യപ്‌ ലേഖയെ പരിഹസിച്ചുകൊണ്ട് കൂട്ടുകാരനോട് അടക്കം പറഞ്ഞു .
“ ഇന്നെന്താ സണ്ടേ  സ്പെഷ്യല്‍? ”

ലേഖ കാസരോള്‍ തുറന്നു നോക്കി .

“ അയ്യേ എന്തോന്നിത് ? ഇഡ്ഡലിയാ ! നോണ്‍വെജ്‌ ഒന്നുമില്ലെ ? വല്ല ഫ്രൈഡ്രൈസോ , ചില്ലിചിക്കനോ കാണൂന്നു കരുതി ഓടി വന്നതാ ...ആ ഇഡ്ഡലിയെങ്കി ഇഡ്ഡലി !”

തന്‍റെ പ്ലെയിറ്റിലേയ്ക്ക് ഇഡ്ഡലികളെടുത്തിട്ടുകൊണ്ട് ലേഖ ശാരദടീച്ചറുടെ അരികിലിരുന്നു .

“ ആരും ഒന്നും വിചാരിക്കല്ലേ..ഇവള്‍ക്ക് ആ കാട്ടുമുക്കില്‍ പോയിക്കിടന്ന് ആര്‍ത്തിരോഗം പിടിച്ചു ...കണ്ടില്ലേ ആക്രാന്തം !കൃപേ നീയൊരു ഗ്ലാസ് വെള്ളമെടുത്ത് കൊടുക്ക്‌,അല്ലേല്‍ചിലപ്പോ ....”
കശ്യപ്‌ ലേഖയെ കളിയാക്കിചിരിച്ചു .

“ എന്‍റെ ലേഖേ ഇവിടെ കുല്ലിതയും ,കുട്ടികളും ഒഴികെ  ഞങ്ങള്‍ മൂന്നും ഡയബെറ്റിക്കാ ! ഞാനിപ്പോ ഇന്‍സുലിനാ എടുക്കുന്നെ ..ഈ ചെറുപ്രായത്തില്‍ ഇവര്‍ക്കിത് വന്നൂലോന്നുള്ള വിഷമമാ എനിക്ക് .’’

ശാരദടീച്ചര്‍ തെല്ല് വിഷമത്തോടെ പറഞ്ഞു .

“ അത് സാരല്യമ്മേ ,എന്ത് കഴിക്കും മുന്‍പും ഒന്നാലോചിക്കാലോ ,ഇത് വേണോ വേണ്ടയോ എന്ന്...ഹാഹാഹാ.”

കശ്യപ്‌പൊട്ടിച്ചിരിച്ചു .

“ കഴിയ്ക്കും മുന്‍പുള്ള ആലോചന വളരെ നല്ലതാ .. ഇത്തവണത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സന്ദെശവും അതല്ലേ “തിങ്ക്‌,ഈറ്റ് ആന്‍ഡ്‌ സേവ്”

തന്‍റെ പോറിട്ജ് ഡോക്ടര്‍ അങ്കിളിനു കൂടി പങ്കിട്ടു കൊടുക്കുന്നതിനിടെ മധുപന്‍തുടര്‍ന്നു ,

“ നമ്മുടെ നാട്ടിലെ നാലിലൊന്ന് പേരും ചിന്തിക്കാതെ ഇങ്ങനെ വെട്ടിവിഴുങ്ങി പൊണ്ണത്തടിയന്മാരാവുന്നവരാ,ഇക്കൂട്ടര്‍ ദുര്‍മേദസ്സകറ്റാന്‍ വാങ്ങിക്കൂട്ടുന്ന മരുന്നുകള്‍ക്ക് മുടക്കുന്ന തുക മതി നാട്ടിലെ മറ്റു  നാലില്‍ രണ്ടുപേരുടെയും ദാരിദ്ര്യമകറ്റാന്‍!”

“എടി കാന്താരി ..നിനക്കിതൊക്കെ എങ്ങനെയറിയാം ? ’’

 ഡോക്ടര്‍ കശ്യപ്‌അവളെ നോക്കി അതിശയിച്ചിരുന്നുപോയി .

“ എന്‍റെ അങ്കിളേ..ഇത് നിങ്ങടെ ആ പഴയ തറാ-പറാ കാലോന്നല്ല ...ക്ലാസ്മുറികളില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ചര്‍ച്ചകളും ഡിബെറ്റുകളുമുണ്ട്! അങ്കിള് നോക്കിക്കോ ഒരു രണ്ടായിരത്തി മുപ്പത് ആവുമ്പോഴെയ്ക്കും ഏകദേശം ഒന്‍പതുമില്ല്യന്‍ ആളുകളെങ്കിലും ഉണ്ടാവും ഇവിടെ അണ്‍ഫെഡ്‌ ഓര്‍ അണ്ടര്‍ഫെഡ്‌ ആയിട്ട് !അന്ന് കണ്ടറിയാം ഈ ഉലകത്തില്‍ എത്ര കലാപകാരികളും ദാനശീലരുമുണ്ടെന്ന് !ആഹാരമാണ് മനുഷ്യരെ ഈ വകുപ്പൊക്കെ ആക്കിതീര്‍ക്കുന്നതെന്നാണ് ഞങ്ങളുടെ  ഹിസ്റ്റ്റി സര്‍ പറയുന്നത് .”

തന്‍റെ ചരിത്രാധ്യാപകന്‍റെ  വാക്കുകള്‍ കടമെടുത്തുകൊണ്ട്  മധുപന്‍ അവര്‍ക്ക്  മുന്‍പില്‍കുറെ  ചിന്തകള്‍കുടഞ്ഞിട്ടു .

“ എന്‍റെ മധുപാ ,ആഹാരം കലാപകാരികളെ മാത്രല്ല കുറെ അവിഹിത ഗര്‍ഭങ്ങളേം സൃഷ്ടിക്കുന്നുണ്ടെന്നാ ആ റൂറല്‍ഹെല്‍ത്ത്‌സെന്‍ററിലെ അനുഭവങ്ങള്‍ എന്നെ കൊണ്ട് പറയിക്കുന്നത് .എല്ലാ ഊരിലും അങ്ങനെയുണ്ടെന്നല്ല നമ്മുടെ കുല്ലിതയുടെ ഊരില്‍...നിങ്ങള്‍ക്കറിയോ , വിശപ്പിന് മുന്‍പില്‍ കാലിടറുന്ന മാനം ,പിന്നെ പിന്നെ .തട്ടുന്നതിലോക്കെ കാലിടറി വീഴും .സിഗരെറ്റ് , കഞ്ചാവ് , മദ്യം...ഈ ദുശീലമൊക്കെ ആ പാവങ്ങളെ പഠിപ്പിക്കുന്നതാരാ നമ്മള്‍ പരിഷ്ക്കാരികള്‍ തന്നെ ! നമ്മടെ കുല്ലിതെടെ അമ്മയുടെ കാര്യം തന്നെയെടുക്കാം  അവര്‍ ഒരു തികഞ്ഞ മദ്യപയാ ..ഗര്‍ഭിണിയാകുന്നതോ.പ്രസവിക്കുന്നതോ...കുഞ്ഞുങ്ങള്‍
മരിക്കുന്നതോ അവര്‍ ഇപ്പോള്‍ അറിയുന്നതെയില്ല ! നിജസ്ഥിതികളൊക്കെ മൂടിവെച്ച് എല്ലാരും പറയും ആദിവാസി സംരക്ഷണം ..ആദിവാസി സംരക്ഷണംന്ന്.......... സത്യത്തില്‍  അതൊരു  കളവാണെന്നറിയാന്‍ അവിടെ വരണം ..ചൊറിയും ചിരങ്ങുമൊലിപ്പിച്ചു ഗ്രഹണി വന്നു വീര്‍ത്തുന്തിയ വയറുമായി  എപ്പോള്‍ വേണമെങ്കിലും ഈ ഭൂമിയില്‍ നിന്നും  മാറ്റപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന പാവം കുഞ്ഞുങ്ങള്‍,വിളറിയ പ്രേതങ്ങളെപോലെ വീര്‍ത്തുന്തിയ വയറും താങ്ങി നടക്കുന്ന ശോഷിച്ച സ്ത്രീകള്‍! കൂടെ തലചായ്ക്കാന്‍ ഒരു കൂരയ്ക്കുള്ള മണ്ണുപോലും സ്വന്തമായില്ലാത്ത കാടന്‍റെ അരക്ഷിതാവസ്ഥയും പുകയുന്ന പ്രതിക്ഷേധവും അതിനെല്ലാമുയരത്തില്‍ നിന്നുകൊണ്ട് അവരെ      തളര്‍ത്താന്‍ സിക്കിള്‍സെല്‍അനീമിയ പോലുള്ള കുറെ കേള്‍ക്കാന്‍ രസമുള്ള രോഗങ്ങളും, ഇവരും മനുഷ്യരല്ലേ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു പോകാറുണ്ട്...................”

ഡോക്ടര്‍ ലേഖയുടെ  വാക്കുകള്‍ ഒരു വലിയ  ഇടര്‍ച്ചയില്‍ വഴിമുട്ടി നിന്നു .

“ ഡോക്ടറാന്റി കുല്ലിതക്കേടെ വീട്ടിലുള്ളോരെ കാണാറുണ്ടോ ?”
മധുമിത്‌ അന്വേഷിച്ചു .

“ ഉവ്വല്ലോ , ഇന്നലേം കണ്ടിരുന്നു .അവളെവിടെപ്പോയി ? കുല്ലിതേ...കുല്ലിതേ ,നിനക്ക് വിശേഷമൊന്നും ചോദിക്കാനില്ലേ ?’’

ലേഖ കുല്ലിതയെ നീട്ടിവിളിച്ചു .

“ ഞാനിവിടെ  ഉണ്ടേല്‍ കുല്ലിത വരില്ല ...അവള്‍ക്കു നാണം വരും !അല്ല ലേഖേ ഞാന്‍ ആലോചിക്ക്യാ ,ഞാനും അമ്മേം മാത്രല്ലേ ഇവിടുള്ളു ,ആ കാട്ടീക്കിടക്കുന്ന നീയെന്തറിയുന്നു ? ഒരു സര്‍വന്‍റ് ഉള്ളതാണെങ്കില്‍ അതിന് നമ്മടെ അമ്മേക്കാളും വയസ്സായി ,അതിനേം കൊണ്ട് ഒരു പണീം നേരെ ചൊവ്വേ നടക്കുന്നുമില്ല നമുക്കൊരു കാര്യം ചെയ്താലോ ഈ കുല്ലിതേനെ നമുക്കെടുത്തിട്ടു ആ ദേവകിയമ്മയെ ഇങ്ങോട്ടുകൊടുക്കാം ,എനിക്കാണെങ്കില്‍ മിണ്ടാനും പറയാനും ഒരാളുമാവും അല്ലേടാ ഋഷി ? ”
കശ്യപ്‌ കുസൃതിച്ചിരിയോടെ ഋഷിയെ നോക്കി .

“എടാ സാമദ്രോഹീ ,നീ ആ പാവത്തിനെ വെറുതെ വിട് ,അതിവിടെ മര്യാദയ്ക്ക് ജീവിച്ചോട്ടെ .”

ഋഷി ചിരിയോടെ കശ്യപിനെ തൊഴുതു .

“ ലേഖേ ,നിന്നോട് ആ കാട്ടീന്നു വന്ന് ഈ കണ്ടന്‍പൂച്ചേടെ കൂടെ നില്‍ക്കാന്‍ ഞാന്‍പറയുന്നു ,ഇല്ലേല്‍ ഇത് കാടുകേറിപ്പോകുമേ ... ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട ..”

കൃപ കൃത്രിമ ഗൌരവത്തോടെ ലേഖയെ താക്കീതുചെയ്തു .ലേഖ കൃപയുടെ ചുമലില്‍ മൃദുവായി നുള്ളിയിട്ടു പറഞ്ഞു

“എന്‍റെ കൃപെ ,എന്‍റെ കെട്ട്യോന് ഈ വാചകമടി മാത്രേ ഉള്ളൂട്ടോ ആളൊരു പാവാ...പുള്ളിയ്ക്കറിയാം എന്തേലും ഗുലുമാല് കാണിച്ചാ  ഞാന്‍ തന്നെ പുള്ളീനെ പിടിച്ചു വേണ്ടോര്‍ക്ക് കെട്ടിച്ചു കൊടുക്കൂന്ന്. ..  അതോണ്ട് ആഗ്രഹങ്ങളൊക്കെ പറഞ്ഞു തൃപ്തിയടയട്ടെന്ന് കരുതിയാ  ഞാന്‍മിണ്ടാതിരിക്കണെ .”
.
അതുകേട്ട് കശ്യപ് ലേഖയോടെ ശിരസ്സില്‍ വാല്‍സല്യത്തോടെ തടവിക്കൊണ്ട് പറഞ്ഞു

“ എന്നാലും നീയെന്‍റെ ആഗ്രഹങ്ങള്‍ക്ക് മീതെ ഇങ്ങനെ വെള്ളം കോരിയോഴിച്ചല്ലോ .....ഹിഡുംബി ! ”:

അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

“ ഈ ആറേഴു വര്‍ഷായിട്ടും ആ കാട് നിനക്ക് മടുത്തില്ലേടി ? “
കൃപ ലേഖയെ അതിശയത്തോടെ നോക്കി .

“ എനിക്ക് മടുപ്പ് തോന്നുന്നില്ല കൃപേ . എന്‍റെ അച്ഛന്‍ ഒരു ഫോരെസ്റ്റ്‌ഗാര്ടായിരുന്നു .കുഞ്ഞുനാളില്‍ അവധിയ്ക്ക് വീട്ടില്‍ വരുമ്പോള്‍ കാടിനെക്കുറിച്ച് ഒത്തിരി കഥകള്‍ എന്നോട് പറയുമായിരുന്നു .അതില്‍ എന്നെ ആകര്‍ഷിച്ചതും , നോവിച്ചതും ഈ കാട്ടുമനുഷ്യരുടെ ജീവിതം തന്നെയാണ് .ഒരിടത്ത് മനുഷ്യര്‍ പണവും പരിഷ്ക്കാരവും പദവികളുമൊക്കെയായി സ്വയം മറക്കുമ്പോള്‍ മറുവശത്ത് ...അതു പറഞ്ഞാ നിനക്ക് മനസ്സിലാവില്ല .നിങ്ങള്‍ ബാങ്കുദ്യോഗസ്ഥര്‍ ദിവസവും കാണുന്നത് സമ്പാദ്യം കുമിച്ചു കൂട്ടാന്‍വരുന്ന ആര്‍ത്തിക്കാരെയും ,നിക്ഷേപത്തില്‍നിന്നും നുള്ളിയെടുക്കാന്‍ വരുന്നആവശ്യക്കാരെയുമാണ്.
പക്ഷെ എനിക്ക് ദിവസവും കടന്നുപോകേണ്ടി വരുന്നത് ജീവിതത്തിന്‍റെ ക്രൂരയാഥാര്‍ത്യങ്ങളിലൂടെയാണ് .വേണമെങ്കില്‍ എനിക്ക് തിരിചോടാം ,എന്നിട്ട് ഈ നഗരത്തിന്‍റെ ഭാഗമായി കൈനിറയെ സമ്പാദിക്കാം ..പക്ഷെ പെരുമ്പറകൊട്ടി പെയ്യുന്ന മഴയുള്ള രാത്രികളില്‍ കാടിന്‍റെ വന്യമായ മൂളലും ഞരക്കങ്ങളും കേട്ടുകിടക്കുമ്പോഴുള്ള സംതൃപ്തി...
തകര്‍ന്നുടഞ്ഞില്ലാതായിപ്പോകുന്ന ജീവിതങ്ങളെ കൈപ്പിടിയിലൊതുക്കി സൂക്ഷിക്കുമ്പോഴുള്ള ഒരു ആത്മനിര്‍വൃതി...അതൊന്നും ഇവിടെ കിട്ടില്ലല്ലോ !”

ലേഖ വികാരാധീനയായ്‌പറഞ്ഞു .ഇതൊക്കെ കേട്ട് വാതില്‍ മറഞ്ഞു കുല്ലിത നിന്നിരുന്നു .അവളെ കണ്ട് കശ്യപ്‌ ഋഷിയെയും വിളിച്ച് ഡ്രോയിംഗ്റൂമിലേയ്ക്ക് നടന്നു.

“ ഇനി കുട്ട്യോള്‍ മുറിയിലേക്ക് പൊയ്ക്കോളൂ ,ഇവര് സംസാരിക്കട്ടെ ! ”

ശാരദടീച്ചര്‍ തന്‍റെ മുറിയിലേയ്ക്ക് നടക്കുന്നതിനിടെ കുട്ടികളോട് പറഞ്ഞു .മധുപന് അവിടെ നിന്നും പോകണമെന്ന് തോന്നിയില്ല .ദിവസവും എത്രയെത്ര വാര്‍ത്തകളും വിശേഷങ്ങളുമാണ് മീഡിയാസിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത് !അത്രയും സുതാര്യമായ ഒരു ലോകത്താണ് അച്ഛമ്മയുടെ  ഒളിമറകള്‍!

“ മധുപാ ,വാടി നമുക്ക് പോകാം”

" നീ പോക്കോടാ ഞാന്‍ വരണില്ല്യ .’’

മധുപന്‍ കുല്ലിതക്കയെ നോക്കി ഇരുന്നു .

“ ടാക്കിട്ടാരെ....ഏ..ന്‍റെ ആമ്മാ ...ആക്കാ...ചിന്നാത്താ...”

"ഉം ...പറയാം..നിന്‍റെ അമ്മയ്ക്ക് ഒരു സമയത്തും ബോധമില്ല .കഴിഞ്ഞ ആഴ്ച ആ ഫോരെസ്റ്റ്‌ഓഫിസിന്‍റെ മുന്‍പില്‍കിടക്കുന്ന കണ്ടിട്ട് എല്ലാരും ചത്തെന്നാ കരുതിയെ !പിന്നെ അക്ക ബോംബിയ്ക്ക് ഇതാ മാസം ! മൂത്ത കുഞ്ഞുങ്ങള്‍ നാലെണ്ണത്തിനും ഓരോ അസുഖങ്ങളാ ...ഞാന്‍ കുറെ ഉപദേശിച്ചു ,അപ്പോള്‍ ഇതോടെ പ്രസവം നിര്‍ത്താമെന്ന് അവള്‍ സമ്മതിച്ചിട്ടുണ്ട് .പിന്നെ ചിന്നത്തായ്‌,അവള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ് .പതിനാറാം വയസ്സിലെ മൂന്നാം ഗര്‍ഭം ! മൂത്ത രണ്ടു കുട്ടികള്‍ക്കും ഗ്രഹണിയാണ് . അതുങ്ങളെ കാണണം വയറുന്തി എല്ലും തോലുമായി ...ഇന്നലെ അവള്‍ എന്‍റെ അടുത്ത് വന്നിരുന്നു .നിന്‍റെയും, കിച്ചാന്‍റെയും കാര്യമൊക്കെ പറഞ്ഞ് കുറെ കരഞ്ഞു .അതൊക്കെ പോട്ടെ ഇവിടെ നിനക്ക് സുഖമല്ലെ ? നല്ലോണം നിന്നാ കുറെ നാള്‍ നില്‍ക്കാം കേട്ടല്ലോ ”

ലേഖ കുല്ലിതയെ ഓര്‍മിപ്പിച്ചു .

“ അതിനു കുല്ലിതക്കാടെ മനസ്സ് മുഴുവന്‍ അവിടെയാ ! ഒരു കൂണിടി വെട്ട്യാപ്പോലും  അപ്പൊ അക്കാടെ മനസ്സില്‍ ഊരും കുടീം ,ചിന്നത്തയും ..ഒക്കെ വരും”

“ എങ്കി എന്‍റെ കൂടെ പോരെ ,അവിടെ പോയി കഷ്ടപെടാം ,ഇവിടെ വന്നു അല്ലലില്ലാതെ കഴിയുമ്പോ അങ്ങനൊക്കെ തോന്നും ’’

ലേഖ നേരിയ പരിഹാസത്തോടെ പറഞ്ഞു  .ആ പരിഹാസം  ഉള്‍ക്കൊണ്ട കുല്ലിത നിശബ്ദയായി.പട്ടിണിയ്ക്കും,പരിവട്ടങ്ങള്‍ക്കുമകറ്റാനാ -വാത്തളവിന് കാടിന് തന്‍റെ മേലുള്ള അധീശത്വം അവര്‍ക്ക് മുന്‍പില്‍ വിവരിക്കാന്‍ അവള്‍ക്കു വാക്കുകളുണ്ടായില്ല .

“ കഴിഞ്ഞില്ലെ ,വിശേഷങ്ങളൊക്കെ ! നമുക്ക് പോകണ്ടേ .ചെന്നിട്ടു വേണം എനിക്കെന്‍റെ അമ്മയോട് കുറച്ചു നേരം കൊഞ്ചിപ്പറഞ്ഞിരിക്കാന്‍! പാവം ! ഞങ്ങള്‍ ചെല്ലുന്നതും നോക്കിയിരിക്കുകയായിരിക്കും .”

കശ്യപ്‌ പോകാന്‍ ധൃതി കൂട്ടി .യാത്ര പറയാന്‍നേരം കൃപ ലേഖയെ തന്‍റെ  നെഞ്ചോടു ചേര്‍ത്ത് പറഞ്ഞു

“ എടാ നിന്‍റെയാ പഴയ സമരവീര്യത്തിന് ഒരു കുറവും വന്നിട്ടില്ല .ആ പഴയ വിദ്യാര്‍ഥിനേതാവിന്‍റെ അത്മരോക്ഷത്തിന്‍റെ ചൂട് കെടാതെ ഇങ്ങനെ കൊണ്ടു  നടക്കാന്‍ എങ്ങനെ കഴിയുന്നു ?”

ഇത് കേട്ട് നിറപുഞ്ചിരിയോടെ ലേഖ കൃപയുടെ  ചെവിയില്‍അടക്കം പറഞ്ഞു ,

“ എടി മോളെ ...എന്‍റെ നെഞ്ചിലെരിയുന്ന കനലിന്‍റെ ചെന്തീ നിറം ഞാനിവിടെ ഒരാളുടെ കണ്ണുകളില്‍ കണ്ടു മധുപന്‍റെ !അവള്‍ കണ്ണില്‍ മാത്രമല്ല ആത്മാവിലും കനലുകള്‍ പേറാന്‍ കെല്‍പുള്ള കുട്ട്യാ ! ”

അതുകേട്ട് കൃപ തന്‍റെ മകളെ ആദ്യം കാണുന്നത് പോലെ നോക്കി നിന്നു .
            ദിവസങ്ങള്‍പിന്നെയും കടന്നുപോയി .ഒരുപാധികള്‍ക്കും വഴങ്ങില്ലെന്ന് ശാട്യം പിടിച്ചു പെയ്യുന്ന മഴയും നോക്കിയിരിക്കെ ഇന്ന് കുല്ലിതയോര്‍ത്തത് അനിയന്‍ കിച്ചാനെക്കുറിച്ചാണ് ! പണ്ട് ഇതുപോലെ മഴയുള്ള കാലത്ത് കാട്ടുവഴികളിലൂടെ കുത്തിയൊലിച്ചു വരുന്ന ചെളിവെള്ളത്തില്‍ കൈകാലിട്ടടിച്ചു കളിക്കുകയാണ് തന്‍റെയും ചിന്നത്തായുടെയും കിച്ചാന്‍റെയും പ്രധാന വിനോദം !ബൊമ്പിയക്ക കുടിയില്‍പണ്ടെന്നോ പുഴുങ്ങിയ മുളയരിപ്പുട്ടിന്‍റെയും,കുവനൂറുപായസ
-ത്തിന്‍റെയുമൊക്കെ ഗന്ധവും കെട്ടിപ്പിടിച്ച് ഏതെങ്കിലുമൊരു  മൂലയില്‍ ചുരുണ്ടുകൂടിക്കിടക്കും .ആ നേരത്ത് അമ്മ പുറത്തെവിടെയെങ്കിലും ആയിരിക്കും .തിരിച്ചു കുടിയിലെത്തുമ്പോള്‍ പട്ടിണിയാണെന്നോ അമ്മ മദ്യപിച്ചു വന്ന് തങ്ങളെ ഉപദ്രവിക്കുമെന്നോ ഒന്നും ഓര്‍ക്കാതെ വൈകും വരെ ആ വെള്ളത്തില്‍കിടന്നു മറിയും .കിച്ചാന്‍ ചിന്നത്തായുടെ അരികിലേയ്ക്ക് നീന്തിചെന്ന്‍ കൈകൊണ്ട് അവളുടെ മേലേയ്ക്ക് വെള്ളം തല്ലിത്തെറിപ്പിച്ചു അവളെ ദേഷ്യം പിടിപ്പിക്കും ....അല്ലെങ്കില്‍ ഞണ്ടിനെ പോലെ അവളുടെ കാലില്‍ ഞെറുക്കും ...അവള്‍ അലറിക്കരയുമ്പോള്‍

“ ആക്കാ എവാള്ക്ക് ...പേടി പിടീചാക്കാ...”

എന്ന് പറഞ്ഞ് തന്‍റെ അടുത്തേയ്ക്ക് വന്ന് പൊട്ടിച്ചിരിക്കും .അവന്‍റെ ഓര്‍മ്മകളില്‍ അവളുടെ കണ്ണുകള്‍ വീണ്ടും വീണ്ടും പെയ്തു .

“ കുല്ലിതക്കാ എന്തിനാ കരയണെ ? ”

 മധുമിതിന്‍റെ വിളി അവളെ ഓര്‍മ്മകളില്‍നിന്നുണര്‍ത്തി .അവള്‍ അവനെ ആദ്യം കാണുന്നത് പോലെ നോക്കി ! ഇവന്‍റെ അതെ പ്രായമാണ് കിച്ചാനും .ഇതുപോലെ വെളുത്തു തടിച്ച ഒരു   കുട്ടിയല്ലവന്‍! കറുത്ത് ,മെലിഞ്ഞ് , ചപ്രത്തലമുടിയും ..വായ്പ്പുണ്ണും...കണ്ണുകളിലെ നരച്ച വിഷാദവും !

“ അക്കാ...വാ ..ഇന്ന് അക്കേടെ ബ്ലോഗ്ഗിലിടാന്‍ കാടിനെക്കുറിച്ചുള്ള ഒരു കവിതയും എഴുതി വെച്ച് കാത്തിരിക്ക്യാ നമ്മുടെ  മധുപന്‍...വാ നമുക്ക് പോയി കേള്‍ക്കാം ’’

അവനു പുറകെ കുല്ലിത മധുപന്‍റെ മുറിയിലേയ്ക്ക് നടന്നു .ഇപ്പോള്‍ ആ സ്ക്രീനില്‍ തന്‍റെ മുഖം കാണെ അതിശയമോന്നും അവള്‍ക്കു തോന്നാറില്ല .
“ അക്കാ ...ഞാന്‍ ഒരു ചെറിയ കവിതയാ എഴുതീത് ,ചൊല്ലി കേള്‍പ്പിക്കാം .”

അവള്‍ കവിത  ചൊല്ലാന്‍തുടങ്ങി ,അതുകേട്ട് “ അരെ...വാഹ് ..വാഹ് .”
കേള്‍പ്പിച്ചു കൊണ്ട് മധുമിത്‌ കളിയാക്കലും തുടങ്ങി .പക്ഷെ കുല്ലിതയുടെ മനസ്സ് ആ  കവിതയ്ക്ക് പുറകെയായിരുന്നു ,

“ കാട് കരയുന്നു ...വയറു മുരളുന്നു
കൂടെക്കരയും കാടിന്‍റെ മക്കള്‍ക്ക്‌
ഒരിറ്റു കണ്ണീരില്ല
അത് വറ്റി പണ്ടേ വറ്റി
കാടിന്‍റെ മുത്തിയുടെ 
മാറിലെയമൃതുണ്ടു വളര്‍ന്ന
കാടിന്‍റെ മക്കടെ കണ്ണില്‍ 
ഇന്നൊരിറ്റു കണ്ണീരില്ല
അത് വറ്റി പണ്ടേ ...വറ്റി .’’

കാടും കരച്ചിലും  വയറിന്‍റെ  മുരള്‍ച്ചയും.! കവിത കുല്ലിതയ്ക്ക് ഇഷ്ടപ്പെട്ടു .

“ ഈത് നാല്ലാതാ...മാധുപാ...”

കുല്ലിത അവിടെ നിന്നും ഉണങ്ങിയ തുണികള്‍ എടുക്കാനായി ടെറസ്സിലെയ്ക്ക് നടന്നു .ആ ദിവസം മുഴുവനും കിച്ചാനെയും, ചിന്നത്തായെയും കുറിച്ചുള്ള ഓര്‍മ്മകള്‍ അവളെ ഞെരുക്കിക്കൊണ്ടിരുന്നു .

“ ഏനക്കറീല്ലാ...മാധുപാ...നേഞ്ചില്‍ നെറാ..യേ സാങ്കാടം...ഏനക്ക് ഏന്‍റെ..കിച്ചാനേ കാണാണം പോലെ...ഏന്‍റെ ചിന്നാത്തായെ ..കാണാണം പോലെ .”

രാത്രി മധുപന്‍റെ  മുറിയില്‍താഴെ പായില്‍ക്കിടന്ന് കുല്ലിത വിങ്ങിപ്പൊട്ടി .അതുകേട്ട് മധുപന് ഒരുപാട് വിഷമം തോന്നി .ആ അലങ്കോലപ്പെട്ട  രാത്രിയില്‍ മധുമിതിനെ കാണാതെ അവനെ അന്വേഷിച്ച് എങ്ങോ അലയുന്ന തന്നെ മധുപന്‍ സ്വപ്നം കണ്ടു .ആ സ്വപ്നത്തില്‍നിന്നും അവളെ ഉണര്‍ത്തിയത് വാതിലിലെ തുടരെയുള്ള മുട്ടുകളാണ് .അവള്‍ ഉറക്കച്ചടവോടെ വാതില്‍തുറന്നു .മധുമിതാണ് ! അവന്‍റെ മുഖം വിളറി വെളുത്തിരുന്നു .

“ എന്താഡാ  ചെക്കാ ഇത് ഉറങ്ങാനും സമ്മതിക്കില്ലെ?എന്താ പ്രോബ്ലം ?”

അവള്‍ തലചൊറിഞ്ഞു .മധുമിത്‌ കുല്ലിതക്കയെ പാളി നോക്കി .എന്നിട്ട് മധുപനെ പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി .ഇതൊന്നുമറിയാതെ കുല്ലിത നല്ല ഉറക്കത്തിലായിരുന്നു .പുലരും വരെ ആ പായില്‍നിന്നും കുല്ലിതക്കയുടെ ദീനരോദനങ്ങള്‍ അവള്‍ കേട്ടിരുന്നു .

“ എടീ മധുപാ , ഇന്നലെ രാത്രി നമ്മടെ കുല്ലിതക്കേടെ ഊരില് ,ഉരുള്‍പൊട്ടി .കുല്ലിതക്കേടെ വീടും വീട്ടിലുള്ളോരുമൊക്കെ കല്ലും മണ്ണും  ഒക്കെ വീണ് ...അവിടൊക്കെ ഒരു കുന്നുപോലെ ....നീ വാ ടീവീല്  ഫ്ലാഷ്ന്യൂസ് ഉണ്ട് ...’’

അവന്‍  പേടികിട്ടിയതുപോലെ വാക്കുകള്‍ക്കായി പരതി !  അവന്‍പറഞ്ഞത് കേട്ട്  മധുപന്‍ തരിച്ചുനിന്നു!ഈ ദുരന്തത്തെക്കുറിച്ചുള്ള ഉള്‍വിളികളായിരിക്കാം കുല്ലിതക്കയെ ഇന്നലെ അസ്വസ്ഥയാക്കിയത്  എന്നവള്‍ ഉദ്വേഗത്തോടെ ഓര്‍ത്തു .ഹാളിലെ ടിവിയ്ക്കു മുന്‍പില്‍ അച്ഛമ്മയും ,അമ്മയുമുണ്ട് .അച്ഛന്‍ കശ്യപ്‌അങ്കിളിനോട് മൊബൈലില്‍ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നു...അവള്‍ വിറച്ചു വിറച്ച്  വാര്ത്തകളിലെയ്ക്ക് കണ്ണയയച്ചു ...ശക്തമായ മഴ..കുത്തിയൊലിക്കുന്ന മലവെള്ളം..കുല്ലിതക്കയുടെ വീടിരുന്നിടത്ത് ഒരു വലിയ മല ഇടിഞ്ഞു വീണതുപോലെ മണ്ണും പാറക്കഷ്ണങ്ങളും...അതിനകത്ത് മരണവെപ്രാളത്തോടെ ഞെളിപിരികൊണ്ട കുറെ ജീവിതങ്ങളെ  ഉള്‍ക്കണ്ണില്‍കണ്ട് അവള്‍ക്കു ശ്വാസം മുട്ടി .

“ കുല്ലിതയെ അറിയിക്കണ്ടേ കുട്ടികളെ ? അവളെ അങ്ങോട്ട്‌ കൊണ്ടു പോണതിനെപ്പറ്റി കശ്യപ്‌എന്താ പറയണേ ? ”

ഫോണ്‍സംഭാഷണം നിര്‍ത്തി കശ്യപ്‌ വന്നപ്പോള്‍ ശാരദ ടീച്ചര്‍ ആരാഞ്ഞു .
“ അമ്മേ , അങ്ങോട്ടേയ്ക്ക് അടുക്കാന്‍പോലും പറ്റില്ലത്രേ ! ഉരുള്‍പൊട്ടി വഴികളൊക്കെ ബ്ലോക്കായതോണ്ട് രക്ഷാപ്രവര്‍ത്തനം പോലും വഴിമുട്ടി നില്‍ക്വാ. കശ്യപ്‌ഇന്നലെപോയതോണ്ട് രക്ഷപെട്ടു   ഇന്നാണെങ്കില്‍എന്ത് ചെയ്തേനെ ? ലേഖയുടെ  ക്വാര്‍ട്ടറില്‍നിന്നും ഏകദേശം  രണ്ടുകിലോമീറ്റര്‍അപ്പുറം മാറിയാ ഈ ദുരന്തം .ഇന്നലെ രാത്രിപെയ്ത മഴയാ എല്ലാം തുലച്ചത് ! കുല്ലിതയുടെ കുടിയടക്കം ആ വഴിക്കുള്ള  പത്തിരുപതു വീടുകളും അതിലെ ആളുകളും ഒറ്റ രാത്രി കൊണ്ട് !എല്ലാം   ക്രെയിന്‍കൊണ്ട് മാറ്റേണ്ടുന്ന  കല്ലുകളാത്രേ !ഇനി എപ്പോള്‍ബോഡികളൊക്കെ കിട്ടുമോ ആവോ ? സ്വന്തമായി ഭൂമി പതിച്ചുകിട്ടാത്തോണ്ട് ഈ  പാവങ്ങള്‍വര്‍ഷങ്ങളായി ഇവിടെ താമസിക്കുകയായിരുന്നു...മൃഗങ്ങളുടെ സുരക്ഷിതത്വം പോലും ഇല്ലാത്ത കുറെ  മനുഷ്യര്‍! ലേഖ ആകെ അപ്സെറ്റ്‌ ആയിരിക്കുകയാ.
കശ്യപ്‌ഇന്നലെ ചെന്നത് നന്നായി .ഈ അവസ്ഥയില്‍ കുല്ലിതയെയും കൊണ്ട് എങ്ങനെ ചെല്ലാനാ ? അവളെ ഈ വിവരം ഇപ്പോള്‍ അറിയിക്കുകയെ വേണ്ടെന്നാണ് ലേഖ പറഞ്ഞത് . ”

കശ്യപ്‌വിശദീകരിച്ചു .

“ ഋഷീ ...കുല്ലിതേടെ വീട്ടില്‍ ആരൊക്കെ ഉണ്ടായിരുന്നൂന്നു വല്ലോം ലേഖ പറഞ്ഞോ ? ’’

“ അതാണമ്മേ ,കഷ്ടം ! രണ്ടു  ഗര്‍ഭിണികള്‍ ബൊമ്പിയും , ചിന്നത്തായും ! പിന്നെ അവരുടെ ആറു  കുട്ടികള്‍,ഇത് കൂടാതെ വളരെ സങ്കടമുള്ളൊരു കാര്യം കൂടിയുണ്ട് ,ഇതൊരിക്കലും കുല്ലിത അറിയരുതെന്നാ ലേഖ പറഞ്ഞത്...!”

ഋഷി രണ്ടുപേരെയും മാറിമാറി നോക്കി .

“ പറഞ്ഞോളൂ , ആരും അവളെ അറിയിക്കില്ല ഋഷിയേട്ടാ .”

കൃപ കുട്ടികളെ നോക്കിക്കൊണ്ട് ഋഷിയ്ക്ക് ഉറപ്പു കൊടുത്തു .

“ കുല്ലിതയുടെ വീടുവിട്ടുപോയ ഒരു അനിയനില്ലെ  കിച്ചാന്‍!  അവന്‍ മിനിഞ്ഞാന്ന് രാത്രി തിരിച്ചെത്തിയിരുന്നുവത്രേ ! ഇന്നലെ കാലത്തെ അവന്‍ ചിന്നത്തായോടോപ്പം ലേഖയെ കാണാന്‍ചെന്ന് കുല്ലിതയെപ്പറ്റി എല്ലാം ചോദിച്ചറിഞ്ഞിരുന്നു ! ലേഖ നാളെ  വരുമ്പോള്‍ അവനെയും ഇങ്ങോട്ട്കൊണ്ടുവന്ന്,കുല്ലിതയെ,കാണിച്ചു,കൊടുക്കാന്‍,ആഗ്രഹിച്ചതാണ്...
അപ്പോഴേയ്ക്കും....ഒറ്റ രാത്രി കൊണ്ട് പിറന്നതും പിറക്കാനുള്ളതുമായ എത്രയെത്ര ജീവിതങ്ങളാണ് ഇല്ലാതായത് ...”

ഋഷിയുടെ ശബ്ദം ഒരു  വിറയലില്‍ അവസാനിക്കവേ ഒരു പൊട്ടിക്കരച്ചി -ലിന്‍റെ  പ്രകമ്പനത്തില്‍ അവിടമാകെ നടുങ്ങി.ആശ്വാസവാക്കുകള്‍ വെറും വെറുതെയായിപ്പോകെ...കുല്ലിത ഒരു പേമാരികണക്കെ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു .ആ പേമാരിയില്‍ കുതിര്‍ന്നലിഞ്ഞ മധുപനോട് അവളുടെ ഹൃദയം ഇങ്ങനെ മന്ത്രിച്ചു ,
  
  
" ഇവള്‍ കുല്ലിത ...കാടിന്‍റെ മകള്‍! ജനിമൃതികളുടെ ഒറ്റപേജുള്ള പുസ്തകത്തില്‍പോലും ഇടം നേടാത്ത ആത്മാക്കളെ  പേറുന്നവള്‍...ഒറ്റ രാത്രികൊണ്ട് മരിച്ചു മണ്ണടിഞ്ഞുപോയ സ്വന്തം മാംസ-രക്തങ്ങളുടെ ജീവാശ്മം  തേടിയലയാന്‍ വിധിക്കപ്പെട്ടവള്‍! ”

                              (ജീവാശ്മങ്ങള്‍  =ഫോസിലുകള്‍)







25 comments:

  1. e മഷിയില്‍ വായിച്ചിരുന്നു ..നല്ല കഥ

    ReplyDelete
    Replies
    1. സിയാഫ്‌ വളരെ നന്ദി ...ഒരുപാട് സ്നേഹം .

      Delete
  2. കഥ കൊള്ളാം.. ഇടയ്ക്ക് കുറച്ചു ഇഴച്ചില്‍ അനുഭവപ്പെട്ടു..

    ReplyDelete
    Replies
    1. പ്രിയ മനോജ്‌ , നമ്മള്‍ ബ്ലോഗില്‍ വലിയ കഥകള്‍ ഇടുമ്പോള്‍ അത് വായിക്കാനുള്ള സമയം ഒരു പ്രശ്നം തന്നെയാണ് ...പെട്ടെന്ന് വായിക്കാവുന്നവയോടാണ് നമുക്ക് പ്രിയം തോന്നുക ...അതായിരിക്കാം എന്നു തോന്നുന്നു ഇഴച്ചില്‍ അനുഭവപ്പെട്ടത് .

      Delete
  3. ആദിവാസികളുടെ ജീവിതം അടുത്തറിഞ്ഞൊരെഴുത്ത് തന്നെ....
    എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ..’
    കഥ നന്നായിരിക്കുന്നു...
    ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി സര്‍ .ഈയൊരു വിഷയം ഒരിക്കലും കാലഹരണപ്പെട്ട ഒന്നാവുമെന്നു തോന്നുന്നില്ല ..എത്രനാള്‍ കഴിഞ്ഞാലും ആരൊക്കെ ഭരിച്ചാലും ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ...................

      Delete
  4. നല്ല കഥ, ചെറിയ ഒരു വലിച്ചു നീട്ടല്‍ അനുഭവപ്പെട്ട പോലെ .....

    ReplyDelete
    Replies
    1. വിജിന്‍ കഥയുടെ നീളം കൂടുതലായതുകൊണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.നന്ദി

      Delete
  5. ഇ മഷിയിൽ വായിച്ചിരുന്നു
    കാടിൻറെ മക്കളുടെ ദയനീയ ജീവിതത്തിൻറെ നെർപകർത്തൽ ആണ് ഈ എഴുത്ത് ആശംസകൾ മിനീ

    ReplyDelete
    Replies
    1. വളരെ സന്തോഷം .......ഒരുപാട് നന്ദി !

      Delete
  6. ഹെലൊ മിനിക്കുട്ടീ എന്താ വിശേഷങ്ങള്…
    ഞാന് മറ്റുള്ളവരുടെ ബ്ലൊഗില് കയറാറില്ല. ഇന്ന് അങ്ങിനെ സംഭവിച്ചു. ഒരു തൊഴിയൂര്ക്കാരന്റെ ബ്ലൊഗ് നോക്കിയപ്പോള് അവിടെ മിനിക്കുട്ടി ഇരുന്ന് ചിരിക്കുന്നത് കണ്ടു.

    ReplyDelete
    Replies
    1. ഹായ്....സര്‍ ,നല്ല വിശേഷങ്ങള്‍ .സാറിന് സുഖമല്ലേ ...ഞാന്‍ കഴിയുന്ന ബ്ലോഗിലൊക്കെ പോവാറുണ്ട് .സര്‍ ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം .

      Delete
  7. നമ്മടെ ഇ മഷിയില്‍ വായിച്ചിരുന്നു....
    ഒരുപാട് ഇഷ്ടം
    @srus ..

    ReplyDelete
    Replies
    1. മിനി.പി സിJanuary 11, 2014 at 7:28 PM

      നന്ദി അസ്രൂസ്‌ .

      Delete
  8. ഇ-മഷിയില്‍ വായിച്ചു.. നല്ല കഥ.. വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ശ്രീജിത്ത്‌ ,അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം , ഇ മഷിയില്‍ കുറേപ്പേര്‍ വായിച്ചുവെങ്കിലും രണ്ടോ മൂന്നോ പേരെ അഭിപ്രായം പറഞ്ഞുള്ളു .അതാണിവിടെ പോസ്റ്റിയത് .

      Delete
  9. കോടികളാ ഈ പാവങ്ങളുടെ പേരിൽ ഒഴുകുന്നത്.പല പല ഫണ്ടുകളായി. പല പല പേരുകളിൽ.അതെല്ലാം എങ്ങോട്ട് പോകുന്നെന്ന് എല്ലാർക്കുമറിയാം.ഇവർക്കൊഴിച്ച്.!! ഇങ്ങനേയും ചില ജീവാത്മാക്കൾ നമ്മോടൊപ്പം ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നോർമ്മിപ്പിച്ചു ഈ കഥ.നന്നായിരിക്കുന്നു.




    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അവരെ ആര്‍ക്കും വേണ്ട സൌഗന്ധികം ....അവരെക്കുറിച്ചുള്ള എഴുത്തുപോലും പലര്‍ക്കും രസിക്കില്ല .
      വളരെ നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും .

      Delete
  10. വെറും അതുമിതുമല്ലിത് , മധുമിത് അടക്കം
    ഈ ഉത്തരേന്ത്യ കഥാപാത്രങ്ങളിലൂടേ , ആദിവാസികളുടെ
    ദയനീയാവസ്ഥകൾ നന്നായി ചിത്രീകരിച്ചിരിക്കുന്നൂ‍ൂ... ഫോണ്ട് ചെറുതായത്
    മാത്രമേ ഇതിൽ മോശമുള്ളൂ കേട്ടൊ മിനി

    ReplyDelete
  11. dear Mini , ente friend aanu ithu vaayichu thannathu ....nalla feel ulla , social commitment ulla touching aaya kadha ,nanaayirikkunnu .....vaazhththukkal .

    ReplyDelete
  12. Certainly it s not all imagination… this I guess is a reflection or representation of young girls’ lives n thoughts…

    ReplyDelete
  13. എന്തൊക്കെ ഭരണ സംവിധാനങ്ങള്‍ വന്നാലും ഈ വര്‍ഗ്ഗം എന്നും അവഗണന മാത്രം കൈപ്പറ്റുന്നു.
    വളരെ ജീവസ്സുറ്റ ഒരു കഥ മിനി ഭംഗിയായി പറഞ്ഞു. പോസ്റ്റിന്റെ നീളം വയനാവസാനം വര അറിഞ്ഞതെ ഇല്ല.
    ആശംസകള്‍

    ReplyDelete
  14. മുരളിയേട്ടന്‍
    കെവിന്‍
    ദീപു
    വേണുവേട്ടന്‍
    ഒരുപാട് സ്നേഹവും നന്ദിയും !

    ReplyDelete
  15. തുടക്കത്തില്‍ മുഷിവ് അനുഭവപ്പെട്ടെങ്കിലും അവസാനം ഭംഗിയാക്കി. കുല്ലിതയും, കിച്ചാനും അവരിലൂടെ ആദിവാസി സമൂഹം മുഴുവന്‍ ഒരു വേദനയായിത്തീരുന്ന എഴുത്ത്. (അങ്ങനെയാണ് താനിവിടെ എത്തിപ്പെട്ടത്) കുല്ലിതയുടെ ഓര്‍മ്മകള്‍ കഥാകാരിയിലൂടെ തന്നെ പോകുന്നതണ് നല്ലത്. ചിലയിടങ്ങളില്‍ അവളും, താനുമായിട്ടുണ്ട്.

    ReplyDelete
  16. നല്ല എഴുത്ത്. ചിലയിടങ്ങളിൽ പഴമ കയറി വരുന്നത് ശ്രദ്ധിക്കുമല്ലോ.
    (ഉദാ: ദിവസങ്ങള്‍പിന്നെയും കടന്നുപോയി) ഒരു ചെറിയ എഡിറ്റിംഗ്.
    എങ്കിലും മനോഹരം മിനി, ആശംസകൾ ...!

    ReplyDelete